11 വിഭാഗങ്ങളിലായി 150 ല്‍ അധികം ചിത്രങ്ങളുമായി 23-ാമത് രാജ്യാന്തര ചലച്ചിത്രമേള ഒരുങ്ങുന്നു. 2 മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങളാണുള്ളത്. ഇന്ത്യന്‍ സിനിമാവിഭാഗത്തില്‍ 7 ചിത്രങ്ങളും മലയാള സിനിമാ വിഭാഗത്തില്‍ 12 സിനിമകളുമാണ് ഈ വര്‍ഷമുള്ളത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു ദിവസം കുറച്ചാണ് ചലച്ചിത്രമേള സജ്ജമാക്കിയിരിക്കുന്നത്. പ്രതീക്ഷയും പുനരുദ്ധാരണവും എന്ന വിഭാഗം മേളയുടെ പ്രധാന സവിശേഷതകളിലൊന്നാണ്. ലോകസിനിമയില്‍ നിന്നും പ്രതീക്ഷയുടെ നവവസന്തം വിരിയിക്കുന്ന തലത്തിലുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ വരുന്നത്. മുന്‍കാലങ്ങളിലെപോലെ ഓപ്പണ്‍ഫോറം, മീറ്റ് ദി പ്രസ്, ഇന്‍ കോണ്‍വെര്‍സേഷന്‍ തുടങ്ങിയ സെഷനുകളും ഇത്തവണയും മേളയുടെ ഭാഗമാണ്. ലെനിന്‍ രാജേന്ദ്രന്‍, മിലോസ് ഫോര്‍മാന്‍ എന്നീ സംവിധായകരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. ലോകസിനിമാ വിഭാഗത്തില്‍ 90 സിനിമകളാണ് ഈ കൊല്ലം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ ഭയന്ന് പ്രശസ്തര്‍ പല വിഷയങ്ങളിലും സ്വതന്ത്രമായി അഭിപ്രായം പറയാന്‍ മടിക്കുന്നതായി നടിയും സംവിധായികയുമായ നന്ദിതാദാസ്. സോഷ്യല്‍ മീഡിയ ഒരു മികച്ച പ്ലാറ്റ്ഫോമാണെങ്കിലും സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പലതരത്തിലുള്ള വിമര്‍ശനങ്ങളേയും നേരിടേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. ജനാധിപത്യത്തിലെ പൊതുയിടങ്ങള്‍ നഷ്ടപ്പെടുകയാണ്. അത് വീണ്ടെടുക്കാന്‍ സ്വതന്ത്ര ചിന്താഗതിക്കാര്‍ ഒരുമിക്കണം. അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതണമെന്നും അവര്‍ വ്യക്തമാക്കി. ജനാധിപത്യത്തില്‍ സെന്‍സര്‍ഷിപ്പിന് സ്ഥാനമില്ലെന്ന് മലയാളി സംവിധായകന്‍ ജയന് ചെറിയാന് പറഞ്ഞു. അവകാശങ്ങള്‍ നഷ്ടപ്പെടുമ്പോഴുള്ള നിശബ്ദത ഫാസിസ്റ്റുകള്‍ മുതലെടുക്കുകയാണ്. ഭരണകൂടത്തിനെതിരെ സംസാരിക്കാനുള്ള അവകാശത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.എം കമല്‍ മോഡറേറ്ററായിരുന്നു. അക്കാദമി ചെയര്മാന് കമല്‍, ചെലവൂര്‍ വേണു എന്നിവര്‍ പങ്കെടുത്തു.
Comments
Post a Comment